ആ കുഗ്രാമത്തില്‍


ചങ്ങമ്പുഴ കൃഷ്ണപിള്ള



വിലസി വികതാലസം മൂന്നു സംവത്സരം
വിജയനൊടു കൂടിയ നാട്ടിന്‍ പുറത്തു ഞാന്‍
ഒരു ചെറിയ കുഗ്രാമമാണെങ്കിലെണ്ടെനിയ്ക്ക്
അരുതിനി മറക്കാന്‍ അവിടെയെന്‍ ജീവിതം
നഗര സുഖമേ നീ നമസ്ക്കരിച്ചീടുക
ആ നഖവനതലങ്ങള്‍ തന്‍ നഗ്ന പാദങ്ങളില്‍
അവനത ശിരസ്ക്കയായ് നില്‍ക്കേണ്ടതാണു നീ
അവിടെയെഴുമോരോ സമൃദ്ധിതന്‍ മുന്നിലും
പലപല ജനങ്ങള്‍ തന്‍ കോലാഹലങ്ങളാല്‍
അലകളീടാടാത്ത ശാന്താന്തരീക്ഷവും
അവികല സമാധാന സങ്കേതകങ്ങാള്‍ പോല്‍
അവിടവിടെയായ് കാണുന്ന ഓലപ്പുരകളും
ഒരു പരിധിയില്ലാത്ത പച്ചവിരിപ്പിനാല്‍
കരള്‍ കവരുമോരോ പാടങ്ങളും
അകലേയൊരു ചിത്രം വരച്ചപോലന്തിയില്‍
ചൊക ചൊക മിനുങ്ങുന്ന കുന്നിന്മുടികളും
വഴിയിലരയാലിന്‍ ചുവട്ടില്‍ അത്താണിതന്‍
അരികിലൊരു തണ്ണീര്‍ കൊടുക്കുന്ന പന്തലും
എതിരെയൊരു പൊട്ടക്കിണറും, കളിത്ത-
ട്ടുമൊരു ചെറിയ കാടും, ഭഗവതീ ക്ഷേത്രവും
സ്മരണയുടെ സമ്മതം ചോദിപ്പൂ സന്തതം
ഹൃദയമിതാ വീണ്ടുമാ ചിത്രം വരയ്ക്കുവാന്‍
മമ ചപല ചിന്തകളിന്നും കിടപ്പതുണ്ട്
അവിടെയൊരു വീടിന്റെ മങ്ങിയ മൂലയില്‍
പരിചിലുയരുന്നുണ്ടതോര്‍ക്കുമ്പോഴേയ്ക്കും
ഇന്നൊരു മധുരഗാനമെന്‍ ആത്മതന്തുക്കളില്‍
വിജയന്നൊടു കൂടിയെന്‍ വിദ്യാലയോത്സവം
വിജയമായിതന്‍ വിദ്യാര്‍ത്ഥിജീവിതം
അവന്നൊടൊരുമിച്ചാ കൃശതാലയാണ്ടത്തിലൊരു
നിരതനാദം നിരന്തരം കണ്ടു ഞാന്‍
പകുതി പുരവാതില്‍ മറഞ്ഞു മന്ദസ്മിതം-
പകരുമൊരു ലജ്ജാമധുരമാം മാനനം
ഉടല്‍ മുഴുവനൊന്നോടെ കോരിതരിയ്ക്കുമാ-
റുയരുമൊരു നേരിയ മഞ്ജീര ശിഞ്ചിതം
അയല്‍മുറിയില്‍ നിന്നും കിളിവാതിലൂടെ
എന്നരികിലണയുന്നൊരാ മല്ലികാസൌരഭം
മതി, ഇനിയുമെന്തിനാമംഗള സ്വപ്നമോര്‍ത്ത്
അതിവിവശ ചിത്തനായ് വീര്‍പ്പിട്ടിടുന്നു ഞാന്‍
മഹിയിലിനി മറ്റൊന്നുമില്ലെനിയ്ക്കെങ്കിലും

മതി, മധുരമാംമാ സ്മൃതികള്‍ മാത്രം മതി

No comments:

Post a Comment