മാതൃഹൃദയം

രചന: ബാലാമണിയമ്മ



"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി-
ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം"
തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ
കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍.
സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി-
ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ.

മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍
മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ;
അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച-
മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ.

ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി-
ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം!
പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍
ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി,
ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍
"മാതൃഹൃദയവും പ്രേമദരിദ്രമോ?"

വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും
പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍
എന്നന്തരാത്മാവിലൂറുന്ന വാത്സല്യ-
വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍
ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച

നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

No comments:

Post a Comment